Pages

Saturday, July 9, 2011

Mahabharatha Yathra-07

ഓംനമോഭഗവതേവാസുദേവായ.

മലയളഗീതയിലൂടെ ഒരു മഹാഭാരതയാത്ര—07

മഹാഭാരതയുദ്ധം ആരംഭിക്കുന്നസമയത്ത്‚ “അങ്ങയുടെ ശിഷ്യനായ ധൃഷ്ടദ്യുമ്ന൯അങ്ങക്കെതിരെ യുദ്ധംചെയ്യുവാ൯ നിലയുറപ്പിച്ചതു കാണുന്നില്ലേ?” എന്ന ദുര്യോധനന്റെ കുറ്റപ്പെടുത്തലുകേട്ട ദ്രോണാചാര്യ൪, താന്‍ ഈ സംസാരദുഃഖത്തിലേക്ക് വഴുതിവീഴാനുള്ള കാരണങ്ങളെക്കുറിച്ച് അല്‍പ്പനേരം ചിന്തിച്ചു;

പണ്ട് ത്രേതായുഗത്തില്‍ഭാര്‍ഗ്ഗവരാമന്‍ ഇരുപത്തൊന്നുവട്ടം ക്ഷത്രിയന്മ്മാരെ കൊന്നൊടുക്കിയശേഷം തപസ്സിനായി മഹേന്ദ്രപര്‍വ്വതത്തിലേക്ക് പോയി. അപ്പോള്‍ ഭര്‍ത്താക്കള്‍മരിച്ച ക്ഷത്രിയസ്ത്രീകള്‍ കാമംകൊണ്ടല്ല; വംശം നിലനിര്‍ത്തുന്നതിനുവേണ്ടി ശ്രേഷ്ഠരായ ബ്രാഹ്മണരില്‍നിന്നും സന്താനോല്‍പ്പാദനം നടത്തുകയും ക്ഷത്രിയര്‍ വേഗത്തില്‍ വര്‍ദ്ധിക്കുകയും ചെയ്തു. അങ്ങിനെ അവര്‍ വീണ്ടും രാജ്യം ഭരിക്കുവാന്‍തുടങ്ങി. അന്ന് വേദംകൊണ്ട് കച്ചവടംനടത്തുന്നവര്‍ ഉണ്ടായിരുന്നില്ല. വൈശ്യയന്മാര്‍ പശുക്കളെ മേയ്ക്കുകയും, കൃഷി നടത്തുകയും ചെയ്യുമായിരുന്നു. പശുക്കളെക്കൊണ്ട് ഭാരം വലിപ്പിച്ചിരുന്നില്ല. കിടാങ്ങള്‍ പുല്ലുതിന്നറാകുന്നതുവരെ പശുക്കളെ കറന്നിരുന്നില്ല. ധര്‍മ്മംനോക്കിയെ കര്‍മ്മം ചെയ്തിരുന്നുള്ളു. പശുക്കളും, സ്ത്രീകളും കാലമെത്തുമ്പോള്‍ പ്രസവിച്ചിരുന്നു. മരങ്ങളും ചെടികളും കാലാകാലങ്ങളില്‍ പൂക്കുകയും; കായ്ക്കുകയും ചെയ്തിരുന്നു. പ്രകൃതി ക്ഷോഭിച്ചിരുന്നില്ല. കാലാവസ്ഥക്കെടുതികള്‍ ഉണ്ടായിരുന്നില്ല. ഇങ്ങനെ കൃതയുഗത്തില്‍ ഭൂമി സമൃദ്ധമായപ്പോള്‍, ദേവന്മാരോടുള്ള യുദ്ധത്തില്‍ തോറ്റുകൊണ്ടിരുന്ന അസുരന്മാര്‍, മനുഷ്യരുടെയിടയില്‍ ദൈവങ്ങളായി വിലസാമെന്നുകരുതി, ഭൂമിയില്‍ പലരൂപത്തില്‍ പിറക്കുവാന്‍തുടങ്ങി. ഇങ്ങനെ അസംഖ്യം അസുരന്മാര്‍ മനുഷ്യരായി പിറന്നതുമൂലം ധര്‍മത്തിനുകോട്ടം സംഭവിക്കുകയും, അധര്‍മ്മത്തിന് വൃദ്ധിയുണ്ടാവുകയും, തന്മൂലം ഭൂമിക്ക് ഭാരം കൂടുകയും ചെയ്തു. ഭൂമിയെ താങ്ങിനിര്‍ത്തിയിരുന്ന കൂര്‍മ്മം, ദിഗ്ഗജങ്ങള്‍, ശേഷന്‍ എന്നിവര്‍ക്ക് ഭൂമിയെ താങ്ങിനിര്‍ത്തുവാന്‍ ബുദ്ധിമുട്ടായിത്തീര്‍ന്നപ്പോള്‍; ദുഃഖിതയായ ഭൂമീദേവി വിശ്വസൃഷ്ടാവായ ബ്രഹ്മാവിനെ ശരണം പ്രാപിച്ചു.

ബ്രഹ്മാവിന്റെ നിര്‍ദ്ദേശപ്രകാരം, ശക്രന്‍തൊട്ടുള്ള ദേവകള്‍ ഭൂമിയില്‍ മനുഷ്യരായി പിറക്കുവാന്‍ തീരുമാനിച്ചു. അവര്‍ ശത്രുസംഹാരിയായി വൈകുണ്ഠത്തില്‍വാഴുന്ന നാരായണനോടൊപ്പം അവരവരുടെ അംശങ്ങളെക്കൊണ്ട് ഭൂമിയില്‍ മനുഷ്യരായി പിറന്നു.

ഗീതയില്‍ക്കൂടി ഭഗവാനും ഇതുതന്നെ പറഞ്ഞിട്ടുണ്ടല്ലൊ;

“ധര്‍മ്മത്തിനെപ്പെപ്പോള്‍കോട്ടം ഭവിക്കു-

ന്നധര്‍മ്മത്തിനൊക്കെയും വൃദ്ധിയുണ്ടായിടും;

അപ്പപ്പോഴൊക്കെയുമെന്നാത്മശക്തികൊ-

ണ്ടുത്ഭവിച്ചീടുന്നതുണ്ടുഞാന്‍ഭാരത.”

അങ്ങിനെ ഭൂഭാരം കുറയ്ക്കുന്നതിനായി മനുഷ്യനായി പിറന്ന ദേവഗുരുവായ ബൃഹസ്പതിയുടെ അംശമായ താനിപ്പോള്‍, ഒരു വിരോധാഭാസമെന്നപോലെ; ഭൂഭാരം വര്‍ദ്ധിപ്പിക്കുവാനായി മനുഷ്യനായിപിറന്ന സാക്ഷാല്‍ കലിയുടെ പൂര്‍ണ്ണാവതാരമായ ദുര്യോധനന്റെ ആജ്ഞാനുവര്‍ത്തിയായി ഭവിച്ചിരിക്കുന്നു.

ബ്രഹ്മാവിന്റെ ആറുമാനസപുത്രരില്‍ മൂത്തവനായ ‘മരീചി’യുടെ മകനായ കശ്യപന്‍,

ബ്രഹ്മാവിന്റെകയ്കളിലെ പെരുവിരല്‍ത്തുമ്പില്‍നിന്നും പിറന്ന ‘ദക്ഷ’ദമ്പതിമാരുടെ മകളായ ‘പ്രധാന’യില്‍ജനിച്ച പതിമൂന്ന് അപ്സരസ്സുകളില്‍ ഏറ്റവും സുന്ദരിയായ ‘മേനക’ക്ക്, ‘വിശ്വാമിത്ര’നില്‍നിന്നുപിറന്ന ‘ശകുന്തള’ക്കുപോലും എത്രയെത്ര പരീക്ഷണങ്ങളാണ് നേരിടേണ്ടിവന്നത്. പണ്ട് കണ്വാശ്രമാത്തില്‍ചെന്ന ഒരു മുനിയോട്, കണ്വമഹര്‍ഷി തന്റെ മകളായ ശകുന്തളയുടെ ജന്മചരിത്രം വിവരിച്ചുകൊടുത്തത് ദ്രോണര്‍ അയവിറക്കി.

കണ്വന്‍ പറഞ്ഞു;

“പണ്ട് വിശ്വാമിത്രന്റെ തപസ്സുമൂലം ഇന്ദ്രന്‍ തന്റെ സിംഹാസനം നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ അപ്സരസ്സുകളില്‍ പ്രധാനിയായ മേനകയെ വിളിച്ച്, ‘ഭൂമിയില്‍പോയി വിശ്വാമിത്രന്റെ തപസ്സിളക്കി തന്നെ രക്ഷിക്കണ’മെന്ന്, ഇന്ദ്രന്‍ ആവശ്യപ്പെട്ടു.

അപ്പോള്‍ മേനക പറഞ്ഞു; ‘മഹാതപസ്വിയും, തേജസ്വിയും, ക്ഷിപ്രകോപിയുമായ വിശ്വാമിത്രന്റെ അടുത്തുപോകുവാന്‍പോലും ഞാന്‍ അശക്തയാണ്. മുമ്പേ ക്ഷത്രിയനായിരുന്നിട്ടും ബ്രാഹ്മണ്യം നനേടിയവനാണല്ലോ വിശ്വാമിത്രന്‍. മഹാമുനിയായ വസിഷ്ഠന്റെ മക്കളെ നശിപ്പിച്ചവനല്ലേ അദ്ദേഹം. സ്വന്തം പരിശുദ്ധിക്കുവേണ്ടി ‘കൌശികി’യെന്ന ആഴംകൂടിയ നദി ഉണ്ടാക്കിയവനല്ലേ ആ മഹര്‍ഷി? സ്വന്തം ഭാര്യയെ സഹായിച്ച ‘മാതംഗ’നെന്ന രാജര്‍ഷിയെ കേവലം ചണ്ഡാലനാക്കിയില്ലേ? പിന്നീട് ചണ്ഡാലനായമാതംഗന് അദ്ദേഹം പ്രീതിയോടെ യാഗം ചെയ്യിച്ചപ്പോള്‍, വിശ്വമിത്രനെപേടിച്ച് അങ്ങയും സോമാപാനത്തിനായി അദ്ദേഹത്തെ സമീപിച്ചില്ലേ? അല്ലയോ ദേവേന്ദ്ര; ക്രുദ്ധനായ അദ്ദേഹം ‘തിരുവോണം’തുടങ്ങിയ മറ്റൊരു നക്ഷത്രപദത്തെപ്പോലും സൃഷ്ടിച്ചില്ലേ? പിത്രുശാപാര്‍ത്തനായ ‘ത്രിശങ്കു’വിനുവേണ്ടി മറ്റൊരു സ്വര്‍ഗ്ഗംതന്നെ ഉണ്ടാക്കിക്കൊടുത്തില്ലേ? മുഖം അഗ്നിയും, കണ്ണുകള്‍ സൂര്യചന്ദ്രന്മാരും, നാവ് യമനുമായിട്ടുള്ള ആ വിശ്വാമിത്രനെ ഒന്ന് തൊടുവാന്‍പോലും ഞാന്‍ അശക്തയാണ്. എന്നിരിക്കിലും ഭവാന്‍ ആജ്ഞാപിച്ചാല്‍ ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്തേക്കുപോവുകതന്നെ ചെയ്യും. പക്ഷെ എന്നെ സഹായിക്കുവാന്‍വേണ്ടി അങ്ങ് മൂന്നുകാര്യങ്ങള്‍ചെയ്തുതരണം. ഞാന്‍ അവിടെചെന്നുനൃത്തംതുടങ്ങുമ്പോള്‍ കാറ്റിനെക്കൊണ്ട് എന്നെ വിവസ്ത്രയാക്കണം; കാമദേവനെ പുഷ്പശരവുമായി എന്റെ കൂടെ നിര്‍ത്തണം. ഞാന്‍ മുനിയെ മയക്കുന്നസമയത്ത് സൌരഭ്യവാഹിനിയായ മന്ദമാരുതനെ അവിടെ വീശിക്കണം.

അങ്ങിനെ മാരുതന്റെയും, കാമദേവന്റെയും സഹായത്തോടെ മേനക വിശ്വാമിത്ത്രന്റെ തപസ്സിളക്കുകയും, വിശ്വാമിത്രന് മേനകയില്‍ ഒരു പുത്രി ജനിക്കുകയും ചെയ്തു. മാലിനീനദിക്കരയില്‍ ആ കുഞ്ഞിനെ ഉപേക്ഷിച്ച് മേനക സ്വര്‍ഗ്ഗത്തിലേക്ക്‌ തിരിച്ചുപോയി. നദിയിലേക്ക് ജലത്തിനുവേണ്ടി പോയ ഞാന്‍, വിജനസ്ഥലത്ത് പക്ഷികളാല്‍(ശകുന്തങ്ങള്‍) പരിരക്ഷിക്കപ്പെട്ട ഇവളെ കാണുകയും എടുത്തുകൊണ്ടുവന്ന് വളര്‍ത്തുകയും ചെയ്തു. ധര്‍മ്മശാസ്ത്രപ്രകാരം ദേഹം ഉണ്ടാക്കുന്നവനും, പ്രാണന്‍കാക്കുന്നവനും, ചോറുകൊടുത്തുവളര്‍ത്തുന്നവനും ക്രമത്താല്‍ അച്ഛന്മാരാണ്. വിജനമായ കാട്ടില്‍ ശകുന്തങ്ങളാല്‍ കാത്തുരക്ഷിക്കയാല്‍ ഇവള്‍ക്ക് ഞാന്‍ ‘ശകുന്തള’ എന്ന് നാമകരണം ചെയ്തു.”

ദ്രോണര്‍ചിന്തിച്ചു; വിശ്വാമിത്രന്റെ പുത്രിയായിരുന്നിട്ടുകൂടി ശകുന്തള ജനിച്ചപ്പോള്‍തന്നെ അനാധയായില്ലേ. കണ്വന്‍ എടുത്തുവളര്‍ത്തിയെങ്കിലും, ഗാന്ധര്‍വ്വവിധിപ്രകാരം അവളെ വരിച്ച ദുഷ്യന്തമാഹാരാജാവിന്റെ കൊട്ടാരത്തില്‍ മകനെയുംകൊണ്ടുചെന്ന അവളെ രാജാവ് അപമാനിക്കുകയല്ലേ ചെയ്തത്? വിവാഹസമയത്ത് ‘ശകുന്തളയിലുണ്ടാകുന്ന പുത്രനെ യുവരാജാവാക്കാം’ എന്നാ ശപധത്തെപ്പോലും മറന്നുകൊണ്ട്, ‘ഞാന്‍നിന്നെ ഓര്‍ക്കുന്നുപോലുമില്ല’ എന്ന ദുഷ്യന്തന്റെ മറുപടികേട്ട ശകുന്തള കോപിച്ച് ദുഷ്യന്തനോടുനടത്തിയ ന്യായവാദങ്ങള്‍ ദ്രോണര്‍ ഓര്‍ത്തു.

ശകുന്തള ദുഷ്യന്തനോടുപറഞ്ഞു; “രാജാവേ; അങ്ങ് അറിഞ്ഞുകൊണ്ടുതന്നെ എന്തിനാണ് അസത്യം പറയുന്നത്? ദയവുചെയ്ത് ധര്‍മ്മത്തെ സാക്ഷിയാക്കി സത്യം പറയുക. ആത്മവഞ്ചകന്‍കള്ളനു തുല്യനാണ്. ഞാന്‍ ഏകയും, അബലയുമാണെന്ന് അങ്ങ് ധരിക്കരുത്. എന്റെ ഹൃദയത്തില്‍ അധിവസിക്കുന്ന പരാമാത്മാവ് നിന്റെ ഈ പാപം കാണുന്നുണ്ട്. സത്യമെന്തെന്ന് ദേവകളും കാണുന്നുണ്ട്. നിന്റെ ഹൃദയത്തിലിരിക്കുന്നവനും ആ സത്യം കാണുന്നുണ്ട്. ആദിത്യനും, ചന്ദ്രനും, സ്ഗ്നിയും, വായുവും, ആകാശവും, രാത്രിയും, പകലും, രണ്ട് സന്ധ്യകളും ധര്‍മ്മനും മനുഷ്യന്റെ എല്ലാ പ്രവൃത്തുകളും കാണുന്നുണ്ട്. ആ അന്തരാത്മാവ് സന്തുഷ്ടനായാല്‍ യമന്‍ അവന്റെ പാപം ഇല്ലാതാക്കും. അസത്യം പറയുന്നവന്റെ അന്തരാത്മാവ് എന്നും അസന്തുഷ്ടമായിരിക്കും. ആയതാല്‍ ദ്രോഹിയായ അവനു നരകമായിരിക്കും ലഭിക്കുക. ഞാന്‍സ്വയം വന്നുകേറിയവളല്ല. പതിവൃതയായ ഭാര്യയാണ്. നീ സത്യം ആച്ചരിക്കുന്നില്ലെങ്കില്‍ നിന്റെ ശിരസ്സ്‌ നൂറുകഖണ്ടമായി പൊട്ടിത്തെറിക്കും. ഭര്‍ത്താവ് ഭാര്യയില്‍ചേര്‍ന്നാല്‍ താന്‍തന്നെ പുത്രനായി വീണ്ടും ഭാര്യയില്‍ ജന്മമെടുക്കുന്നു. അതുകൊണ്ടാണല്ലോ ഭാര്യക്ക് ‘ജായാ’ എന്ന പേരുണ്ടായത്.

പുത്രരൂപീന ഭാര്യയില്‍ജനിക്കുന്നത് ഭര്‍ത്താവിന്റെ ആത്മാവുതന്നെയാണ്.

മുന്‍പേമരിച്ചുപോയ അവന്റെ പിത്രുക്കളാണ് മക്കളായി പിറക്കുന്നത്. ‘പും’ എന്നുപേരായ നരകത്തില്‍നിന്നും പിതൃക്കളെ ത്രാണനംചെയ്യുന്നതുകൊണ്ടാനല്ലോ ബ്രഹ്മാവ് സുതനെ ‘പുത്രനെന്നു’വിളിക്കുന്നത്. പുത്രനാലാണ് ഒരുവന് ശാശ്വതമായ ലോകം ലഭിക്കുന്നത്. പൌത്രന്റെ പുത്രനെക്കൊണ്ടും പ്രപിതാമഹന്മാര്‍ സന്തോഷിക്കുന്നു.

ഒരു പുരുഷന്റെ പകുതിയും ഭാര്യയാണ്. ഗൃഹസ്ഥനാകണമെന്നുണ്ടെങ്കില്‍ ഭാര്യ കൂടിയേതീരു. വിജനത്തില്‍ സുഖം ചൊല്ലുന്ന ഭാര്യ ഒരുവന്റെ സഖിയാകുന്നു. ധര്‍മ്മങ്ങളുപദേക്കുംമ്പോള്‍ അവള്‍ പിതാവാകുന്നു. ധര്‍മ്മകാര്യത്തില്‍ നീ സുഖിക്കുമ്പോള്‍ അവള്‍ അമ്മയാകുന്നു. യാത്രചെയ്യുമ്പോള്‍ കാട്ടില്‍പോലും ഭാര്യ ആശ്വാസമാകുന്നു. അതുകൊണ്ട് പുരുഷന്റെ ഗതി ഭാര്യയാണ്. മരിച്ച് നരകത്തില്‍വീഴുന്ന ഭര്‍ത്താവിനെ സതിയായ ഭാര്യ പിന്തുടര്‍ന്ന് അവനെ നരകത്തില്‍നിന്നും കരകയറ്റുന്നു. ഇപ്രകാരം ഇഹലോകത്തിലും, പരലോകത്തിലും ഭാര്യ കൂടെനില്‍ക്കുന്നവളായതുകൊണ്ടാണ് പുരുഷന്‍പാണീഗ്രഹണം ആഗ്രഹിക്കുന്നത്.

അവനവനെ അവനവന്‍തന്നെ ജനിപ്പിക്കുന്നതാണ് പുത്രന്‍ എന്നാണ് പുധജനം പറയുന്നത്. അതുകൊണ്ട് പുത്രന്റെ അമ്മയെ ബുദ്ധന്മാര്‍ സ്വന്തം അമ്മയെപ്പോലെയാണ് കാണുന്നത്. കണ്ണാടിയില്‍ സ്വന്തം മുഖം എന്നപോലെ, ഭാര്യയില്‍ സ്വന്തം പുത്രനെക്കണ്ട് അച്ഛന്‍ സ്വര്‍ഗ്ഗസുഖം അനുഭവിക്കുന്നു. ഒരു പുരുഷന്റെ എല്ലാ സന്തോഷത്തിനും കാരണക്കാരി ഭാര്യയാണ്. അതുകൊണ്ട് അവള്‍കുറച്ചുദേഷ്യം കാട്ടിയാല്‍പോലും പുരുഷന്‍ അവള്‍ക്ക് അപ്രിയം ചെയ്യരുത്. ആത്മോത്ഭവത്തിന് സനാതനമായ ക്ഷേത്രമാണ് സ്ത്രീ.

സ്വന്തം പുത്രന്‍ ഒടിവന്നുപുണരുന്നതിനെക്കാള്‍ ശ്രേഷ്ഠമായ മറ്റെന്തുസുഖമാണ് ഒരച്ചനുലഭിക്കേണ്ടത്? ഉറുമ്പുകള്‍പോലും അവയുടെ മുട്ടകള്‍ ഉടയാതെ സൂക്ഷിക്കുന്നു. ധര്‍മ്മജ്ഞനായ അങ്ങ് എന്തുകൊണ്ടാണ് പുത്രനെ സ്വീകരിക്കാത്തത്? ഇരുകാളികളില്ശ്രേഷ്ഠന്‍ ബ്രാഹ്മണനാണ്; നാല്‍ക്കാലികളില്‍പശു. മഹാന്മാരില്‍ ഗുരു. സ്പര്‍ശ്ശിക്കുന്നവരില്‍ശ്രേഷ്ഠന്‍ പുത്രനും. പുത്രന്റെ ജാതകര്‍മ്മസമയത്ത് വിപ്രന്മാര്‍ ചൊല്ലുന്ന മന്ത്രങ്ങള്‍കേട്ടിട്ടില്ലേ? ‘മകനെ, നീ എന്റെ അംഗത്തില്‍നിന്നും, ഹൃദയത്തില്‍നിന്നും, ജനിച്ചവനാണ്. പുത്രനായി ജനിച്ച നീ എന്റെ ആത്മാവുതന്നെയാണ്. എന്റെ ജീവനും, ദീര്‍ഘമായ സന്താനപരമ്പരയും നിനക്കധീനമാണ്. അതുകൊണ്ട് പുത്രാ!, നീ നൂറ്റാണ്ടുകാലം ജീവിച്ച് സുഖമായി വാഴുക.’

എന്റെ പൂര്‍വ്വജന്മത്തില്‍ ഞാന്‍ചെയ്ത അപരാധംകൊണ്ടായിരിക്കാം ജനിച്ച ഉടനെ ബന്ധുക്കള്‍ എന്നെ ഉപേക്ഷിക്കാന്‍ ഇടയായത്.

അല്ലയോ രാജാവേ; ഞാന്‍ ചില മഹത്-വാക്യങ്ങള്‍പറയാം. നീ ശ്രദ്ധിച്ചു കേള്‍ക്കണം. കണ്ണാടിയില്‍ സ്വന്തം രൂപം കാണുന്നതുവരെ വിരൂപിയും താന്‍ സുന്ദരനാണെന്നുവിചാരിക്കും. പക്ഷെ സുന്ദരന്മാര്‍ ആരെയും നിന്ദിക്കുകയില്ല. കൂര്‍ര്‍ഖന്മാര്‍ മറ്റുള്ളവര്‍പറയുന്നതിലെ തെറ്റായ കാര്യങ്ങള്‍മാത്രം സ്വീകരിക്കുന്നു. പന്നികള്‍ക്ക് മേദ്ധ്യമാണല്ലോ പഥ്യം. ഹംസം ജലത്തില്‍നിന്നുപാല്‍ വേര്‍തിരിച്ചെടുക്കുന്നതുപോലെ വിദ്വാന്മാര്‍ നല്ലതുമാത്രം സ്വീകരിക്കുന്നു. സജ്ജനങ്ങളെ ദുര്‍ജ്ജനങ്ങള്‍ ‘അതാ ഒരു ദുര്‍ജ്ജനം’ എന്നുവിളിച്ചധിക്ഷേപിക്കുന്നു. സത്യ:ധര്‍മ്മ വിരുദ്ധനെ അവിശ്വാസികള്‍പോലും വിഷസര്‍പ്പത്തെയെന്നപോലെ ഭയപ്പെടുന്നു.

അങ്ങക്കുതുല്യനായ മകനെ ജനിപ്പിച്ചിട്ട് വേണ്ടന്നുവച്ചാല്‍ ദേവകള്‍ അവന്റെ ശ്രീ നശിപ്പിക്കും കുളം നിലനില്‍ക്കുന്നത് പുത്രനിലൂടെയാണ്. മനു പറഞ്ഞിരിക്കുന്നതിന്‍പ്രകാരം പുത്രന്മാര്‍: സ്വപത്നിജന്‍, ലബ്ധന്‍, ക്രീതന്‍, വളര്‍ത്ത്തവന്‍,ഉപനീതന്‍, പരോത്പന്നന്‍ എന്നിങ്ങനെ ആറുവിധം ഉണ്ടല്ലോ. സ്വധര്‍മ്മപ്ലവരായ പുത്രന്മാര്‍ പിതൃക്കളെ നരകത്തില്‍നിന്നും കരകയറ്റുന്നു. ആയതുകൊണ്ട് നീ പുത്രനെ ത്യജിക്കരുതേ; അസത്യം പറയരുതേ. നൂറുകിണറുകളേക്കാള്‍ഭേദം ഒരു കുളമാണ്. നൂറുകുളത്തേക്കാള്‍ശ്രേഷ്ഠം ഒരു യാഗമാണ്. നൂറുയാഗത്തേക്കള്‍ശ്രേഷ്ഠം ഒരു പുത്രനാണ്. നൂര്പുത്രനെക്കാള്‍ശ്രേഷ്ഠം ഒരു സത്യമാണ്. ആയിരം ആശ്വമെധത്തെക്കാള്‍ഭാരം കൂടുതല്‍ ഒരു സത്യത്തിനാണ്. എല്ലാ വേദങ്ങളും ചൊല്ലുക; എല്ലാ തീര്‍ത്ഥങ്ങളും ആടുക; സത്യം പറയുക; ഇവ മൂന്നും തുല്യമാണ്. സത്യമാണ് പരമമായ ബ്രഹ്മം. അല്ലയോ; ദുഷ്യന്താ, ഇനിയും നീ സത്യം ആച്ചരിക്കുന്നില്ലങ്കില്‍ നീയുമായുള്ള ഈ സഹവാസം എനിക്ക് ആവശ്യമില്ല. നീ സ്വീകരിച്ചില്ല എങ്കിലും എന്റെ മകന്‍ ഉയര്‍ന്ന അദ്രികിരീടംചൂടി, ആഴിചൂടുന്ന ഈ ഊഴി പരിപാലിക്കും.”

ശകുന്തള ഇപ്രകാരം പറഞ്ഞ്, കോപിച്ച് മകനെയുംകൊണ്ടുപോകുവാന്‍ തുടങ്ങിയപ്പോള്‍ ആകാശത്തുനിന്നുണ്ടായ ആശരീരിവാക്ക്യങ്ങളും ദ്രോണാചാര്യര്‍ ഓര്‍ക്കുവാന്‍ ശ്രമിച്ചു.

“ ‘തോല്‍വട്ടിയില്‍നി’ക്ഷേപിക്കപ്പെട്ട വിത്ത്‌ വട്ടിയുടെതാവുകയില്ല. ഈ സ്ത്രീയില്‍ നിക്ഷേപിക്കപ്പെട്ട ബീജം പുരുഷന്റെതുതന്നെ! ആ പുരുഷന്‍ നീ തന്നെ. ഇവന്‍ദുഷ്യന്തന്റെ പുത്രന്‍തന്നെ. ഹേ; ദുഷ്യന്ത; നീ പുത്രനെ ഭരിക്കുക. ഭാര്യയെ മാനിക്കുക. നിന്റെ ബീജോത്ഭവനായ ഇവന്‍ നരകത്തില്‍നിന്നുനിന്നെ രക്ഷിക്കും. അതുകൊണ്ട് ശകുന്തളയിലുണ്ടായ ‘ദൌഷന്തിയെ’ നീ ഭരിച്ചാലും. ഞങ്ങള്‍പറയുകയാല്‍ നീ അവനെ ഭരിക്കുകമൂലം നിന്റെ മകന്‍ ‘ഭരതന്‍’ എന്നപേരില്‍ അറിയപ്പെടും.”

അശരീരികേട്ടയുടനെ, ‘താന്‍ സത്യം പറഞ്ഞാലും ലോകര്‍തന്റെപുത്രനെ അംഗീകരിക്കാന്‍ സാധ്യതയില്ല എന്നതുകൊണ്ട്, ദേവതകളെക്കൊണ്ടുപറയിക്കുവാന്‍വേണ്ടിയാണ് തന്‍ സത്യം പറയാതിരുന്നത്’ എന്നുപറഞ്ഞ് ദുഷ്യന്തനും തന്റെ ധര്‍മ്മനിഷ്ഠയെ സ്ഥാപിച്ചു.

അപ്സരസ്സായ മേനകയുടെയും വിശ്വാമിത്രന്റെയും കൊച്ചുമകനായ ഭരതന്റെ ഭരണത്തോടെ ‘ഭാരത’മെന്നുപേരുകേട്ട ഈ ഭൂമിയുടെ സര്‍വ്വനാശത്തിന്, ആ ഭാരതചക്രവര്‍ത്തിയുടെതന്നെ പരമ്പര കാരണക്കാരാകാതിരിക്കുന്നതിനായി ‘കൌരവരോടൊപ്പം പാണ്ടവരും ഈ രാജ്യത്തിതെ അവകാശികളാണെന്ന’ ഒരു അശരീരി; ദുര്യോധനന്‍ തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിലും ഒന്ന് മുഴങ്ങിക്കേട്ടിരുന്നുവെങ്കിലെന്ന് പാവം ദ്രോണാചാര്യര്‍ വെറുതെ ആഗ്രഹിച്ചുപോയി.

തുടരും...

(അക്ഷരതെറ്റുകളുണ്ടെങ്കില് ചൂണ്ടിക്കാണിക്കുവാ൯ താല്പര്യപ്പെടുന്നു.)

0 comments:

Post a Comment